പഞ്ചാബിലെ ഒരു സന്നദ്ധസംഘടനയാണ് ഉഡ്ത പഞ്ചാബിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ചിത്രം പഞ്ചാബിനെയും സിക്ക് സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തുകൊണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്‍കി റിലീസ് ചെയ്യാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു.
ഉഡ്താ പഞ്ചാബിലെ പഞ്ചാബിനെ വിമര്‍ശിക്കുന്ന സീനുകള്‍ കട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമര്‍ശം. പഞ്ചാബിലെ അമിത മയക്കുമരുന്ന് ഉപയോഗവും രാഷ്ട്രീയവും ഇതിവൃത്തമായ 'ഉഡ്താ പഞ്ചാബിന്' സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയാണ് നിര്‍മാതാക്കളായ ഏക്താ കപൂറും അനുരാഗ് കശ്യപും കോടതിയെ സമീപിച്ചത്.
ചിത്രത്തില്‍ ഇന്ത്യയുടെ പരമാധികാരത്തേയോ അന്തസത്തയേയോ ചോദ്യം ചെയ്യുന്ന യാതൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ കഥാപശ്ചാത്തലം പഞ്ചാബ് തന്നെയാണെന്ന് വ്യക്തമാണ്. അതില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം തന്നെയാണ് കാണിക്കുന്നത്. എന്നാല്‍ ഇത് വളരെ ക്രിയാത്മകമായ ഉദ്യമമാണെന്നും അധിക്ഷേപാര്‍ഹമായ രീതിയില്‍ യാതൊന്നും ചിത്രത്തില്‍ ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സിനിമയുടെ കഥ, പശ്ചാത്തലം, ശൈലി എന്നിവ തീരുമാനിക്കാനുള്ള പൂര്‍ണ്ണ അവകാശം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ട്. അതുകൊണ്ട് കഥാഗതിയെ ബാധിക്കുന്ന ഘടകങ്ങള്‍ നീക്കം ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ചിത്രത്തിൽ 89 കട്ടുകൾ വരുത്തണമെന്നും അല്ലെങ്കിൽ 13 വെട്ടിത്തിരുത്തലുകളോടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹ് ലാനി അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും ഒരേ ഒരു രംഗം മാത്രം മാറ്റി എ സർട്ടിഫിക്കറ്റോടെ ഉഡ്താ പഞ്ചാബ് ജൂണ്‍ 17 ന് റിലീസ് ചെയ്യും.
Mobile AppDownload Get Updated News